NATIONAL NEWS – ന്യൂഡല്‍ഹി: ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.
ത്രിപുരയില്‍ ഫെബ്രുവരി പതിനാറിനും നാഗാലാന്‍ഡിലും മേഘാലയയിലും ഫെബ്രുവരി 27 നും വോട്ടെടുപ്പ് നടക്കും.
മൂന്ന് സംസ്ഥാനങ്ങളിലുമായി 62.8 ലക്ഷം വോട്ടര്‍മാരുണ്ട്. മാര്‍ച്ച് രണ്ടിനാണ് ഫലപ്രഖ്യാപനം. ത്രിപുരയില്‍ 3328 പോളിങ് ബൂത്തുകള്‍ ക്രമീകരിക്കും.
തീയതി പ്രഖ്യാപിച്ചതോടെ മൂന്ന് സംസ്ഥാനങ്ങളിലും മാതൃക പെരുമാറ്റ ചട്ടം നിലവില്‍ വന്നു.
നാഗാലാന്‍ഡില്‍ മാര്‍ച്ച് 12നും മേഘാലയയില്‍ മാര്‍ച്ച് 15നും ത്രിപുരയില്‍ മാര്‍ച്ച് 22നും നിയമസഭയുടെ കാലാവധി അവസാനിക്കും.
മൂന്ന് സംസ്ഥാനങ്ങളിലുമായി 9,125 പോളിംഗ് സ്റ്റേഷനുകള്‍ തയ്യാറാക്കും. 70% പോളിംഗ് സ്റ്റേഷനുകളിലും വെബ്കാസ്റ്റിംഗ് ഉണ്ടായിരിക്കും.
വോട്ടര്‍ ഐഡി കാര്‍ഡ് ഉള്‍പ്പെടെ 12 തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വോട്ട് ചെയ്യാമെന്ന് തെരഞ്ഞെടുപ്പ് കമീഷന് അറിയിച്ചു. ലക്ഷദ്വീപ് ലോക്സഭാ സീറ്റിലെ ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി 27ന് വോട്ടെടുപ്പ് നടക്കുമെന്നും കമ്മീഷൻ അറിയിച്ചു. ഫലപ്രഖ്യാപനം മാര്‍ച്ച് രണ്ടിന് നടക്കും. വധശ്രമക്കേസില്‍ മുഹമ്മദ് ഫൈസല്‍ എംപിയെ അയോഗ്യനാക്കിയതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.