കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിൻ്റെ പങ്ക് തെളിയിക്കാൻ മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കേണ്ടത് അനിവാര്യമെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. തെളിവുകൾ ഹാജരാകുന്നതിൽ നിന്ന് പ്രോസിക്യുഷനെ തടയാനാണ് ദിലീപിൻ്റെ ശ്രമം. വിചാരണ നീട്ടികൊണ്ട് പോകാൻ ആണ് സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നത് എന്ന വാദം അടിസ്ഥാനരഹിതമാണെന്നും സർക്കാർ സത്യവാങ്മൂലത്തിൽ അറിയിച്ചു.
നടിയെ ആക്രമിച്ച കേസിൽ കുറ്റമറ്റരീതിയിൽ വിചാരണയ്ക്കായുള്ള ശ്രമങ്ങളാണ് പ്രോസിക്യൂഷൻ നടത്തുന്നതെന്ന് സംസ്ഥാനം സുപ്രീം കോടതിയെ അറിയിച്ചു. വീണ്ടും വിസ്താരത്തിന് വിളിച്ച ഏഴ് സാക്ഷികളിൽ മഞ്ജുവാര്യർ ഉൾപ്പെടെ നാല് പേരുടെ വിസ്താരം മാത്രമാണ് ബാക്കിയുള്ളത്. വിചാരണ വേഗത്തിൽ നടത്തണമെന്ന ദിലീപിൻ്റെ ആവശ്യം രക്ഷപ്പെടുമെന്ന മിഥ്യാ ധാരണയിലാണ്. പ്രതികൾ തെളിവുകൾ നശിപ്പിച്ചത് പുറത്തുകൊണ്ടുവരാനുള്ള അവകാശം പ്രോസിക്യൂഷനുണ്ട്.
ബാലചന്ദ്രകുമാറിൻ്റെ വിസ്താരം നീട്ടിക്കൊണ്ടുപോയത് പ്രതിഭാഗമാണെന്നും പ്രതിഭാഗം വിസ്താരം നീട്ടിയില്ലെങ്കിൽ 30 ദിവസത്തിനകം വിചാരണ പൂർത്തിയാക്കാനാകുമെന്നും സംസ്ഥാനം സുപ്രീം കോടതിയെ അറിയിച്ചു. മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ കഴിഞ്ഞ ദിവസമാണ് ദിലീപ് സത്യവാങ്മൂലം നൽകിയത്. വിസ്താരത്തിന് പ്രോസിക്യുഷൻ നിരത്തുന്ന കാരണങ്ങൾ വ്യാജമാണെന്നാണ് ദിലീപിൻ്റെ വാദം. തെളിവുകളുടെ വിടവ് നികത്താനാണ് കാവ്യ മാധവൻ്റെ അച്ഛൻ മാധവനെയും, അമ്മ ശ്യാമളേയും വീണ്ടും വിസ്തരിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നതെന്നതെന്നും വിചാരണ നീട്ടി കൊണ്ട് പോകാനാണ് ഇതെന്നും ദിലീപ് സത്യവാങ്മൂലത്തിൽ പറയുന്നു.