Kerala News Today-തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വെടിപൊട്ടിയ സംഭവത്തില്‍ എസ്ഐയെ സസ്പെന്‍ഡ് ചെയ്തു. എസ്ഐ ഹാശിം റഹ്മാനെയാണ് സസ്പെന്‍ഡ് ചെയ്തത്.
ബറ്റാലിയന് ഡി.ഐ.ജി നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിലാണ് സസ്പെന്ഷന്. ഹാശിം റഹ്മാൻ്റെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
റാപ്പിഡ് ആക്ഷൻ ഫോഴ്സിലെ എസ് ഐയായിരുന്നു ഹാശിം. ഇന്നലെ രാവിലെയാണ് തോക്കു വൃത്തിയാക്കുന്നതിനിടെ ക്ലിഫ് ഹൗസിലെ ഗാർഡ് റൂമിൽ വെടി പൊട്ടിയത്. എസ്ഐ അലക്ഷ്യമായി തോക്ക് കൈകാര്യം ചെയ്തുവെന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇന്നലെ രാവിലെ 9.30 യ്ക്കാണ് സംഭവം നടന്നത്. രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ പോയ ശേഷം രാവിലെ ഡ്യൂട്ടിക്ക് കയറിയ ഉദ്യോഗസ്ഥൻ തോക്ക് വൃത്തിയാക്കുകയായിരുന്നു.
ഇത് സാധാരണ നടപടിയാണ്. ഈ സമയത്ത് പിസ്റ്റളിൻ്റെ ചേംബറിൽ വെടിയുണ്ട ഉണ്ടായിരുന്നു. തോക്ക് താഴോട്ടാക്കി വൃത്തിയാക്കുന്നതിനിടെ വെടിപൊട്ടി. ആർക്കും പരിക്കേറ്റിരുന്നില്ല. എന്നാൽ സംഭവം വലിയ സുരക്ഷാ വീഴ്ചയാണെന്നാണ് പോലീസ് സേന വിലയിരുത്തിയത്.
പിന്നാലെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഈ അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് പിഴവ് പറ്റിയ റാപിഡ് ആക്ഷൻ ഫോഴ്സ് എസ്ഐ ഹാഷിം റഹ്മാനെതിരെ നടപടിയെടുത്തത്.
Kerala News Today