കോഴിക്കോട്: ശശി തരൂര്‍ വിശ്വപൗരനാണെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍.
സമുദായ സംഘടനകളെ കോണ്‍ഗ്രസിനൊപ്പം നിര്‍ത്താനാണ് തരൂര്‍ ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസിലെ മറ്റുള്ളവര്‍ ചെയ്യാത്തതാണ് തരൂര്‍ ചെയ്യുന്നതും തങ്ങള്‍ പറഞ്ഞു. തരൂരിൻ്റെ സന്ദര്‍ശനം കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
കോൺഗ്രസിനോട് സമസ്തയ്ക്ക് നല്ല സമീപനമാണെന്നും തങ്ങള്‍ പറഞ്ഞു. ശശി തരൂരുമായി കോഴിക്കോട് നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെയാണ് പ്രതികരണം. എല്ലാ സമുദായങ്ങളെയും ഉള്‍ക്കൊള്ളാവുന്ന നേതൃത്വം വരണം.
തരൂരിന്‍റെ നേതൃത്വം ഗുണം ചെയ്യുമോയെന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസാണ്.
കോണ്‍ഗ്രസില്‍ തരൂരിന് എതിരായ ഗ്രൂപ്പുണ്ടെന്ന് കരുതുന്നില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. നിലപാട് തെരഞ്ഞെടുപ്പ് കാലത്ത് പറയുമെന്നും സമസ്ത പറഞ്ഞു.
ഇന്ന് കുറ്റിച്ചിറ കോൺഗ്രസ് കമ്മിറ്റി നടത്തുന്ന ഇ വി ഉസമാൻകോയ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് ശശി തരൂർ കോഴിക്കോട് എത്തിയത്.
സമസ്ത നേതാക്കളുമായുളള കൂടിക്കാഴ്ച്ചക്ക് പുറമെ കെഎൻഎം നേതാക്കളായ കെഎൻഎം നേതാക്കളായ ടി പി അബ്ദുളളക്കോയ മദനി, ഡോ. ഹുസൈൻ മടവൂർ എന്നിവരുമായും തരൂർ കൂടിക്കാഴ്ച നടത്തി.