കൊച്ചി: കേരള സന്ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രിക്കെതിരായ ഭീഷണി സന്ദേശം വ്യാജമെന്ന് പോലീസ്. അയല്‍ക്കാരനെ കുടുക്കുന്നതിനായി ഭീഷണിക്കത്തെഴുതിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. കതൃക്കടവ് സ്വദേശി സേവ്യറാണ് അറസ്റ്റിലായത്. വ്യക്തി വൈരാഗ്യത്തെ തുടര്‍ന്നാണ് ഇയാള്‍ അയല്‍വാസിയായ ജോണിയുടെ പേരില്‍ പ്രധാനമന്ത്രിയെ ചാവേര്‍ ആക്രമണത്തിലൂടെ വധിക്കുമെന്ന് കത്തയച്ചത്.
ഇയാളുടെ കൈയ്യക്ഷരം ശാസ്ത്രീയമായി പരിശോധിച്ച ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കത്തിന് പിന്നിൽ സേവ്യറാണെന്ന് ജോണി ഇന്നലെ തന്നെ ആരോപിച്ചിരുന്നു. പോലീസിനോടാണ് തൻ്റെ സംശയം ജോണി പറഞ്ഞത്. തന്നോടുള്ള വിരോധം തീർക്കാൻ വേണ്ടി സേവ്യർ ചെയ്തതാകാം ഇതെന്നായിരുന്നു ജോണി പറഞ്ഞിരുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിലാണ് സേവ്യറാണ് പ്രതിയെന്ന് കണ്ടെത്തിയത്.
തിങ്കളാഴ്ച കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന ഭീഷണിക്കത്ത് ഒരാഴ്ച മുന്പാണ് ബിജെപി സംസ്ഥാന കാര്യാലയത്തിൽ കിട്ടിയത്. ഫോൺ നമ്പർ സഹിതം ജോസഫ് ജോണെന്ന ആളുടെ പേരിലായിരുന്നു കത്ത്. അന്വേഷണത്തിൽ ജോസഫ് ജോൺ എറണാകുളം കതൃക്കടവ് സ്വദേശി എൻ ജെ ജോണിയാണെന്ന് വ്യക്തമായി. തുടർന്ന് ജോണിയെ ചോദ്യം ചെയ്തെങ്കിലും കത്ത് തന്റേതല്ലെന്ന് ഇദ്ദേഹം വ്യക്തമാക്കി. തുടർന്നാണ് കൈയ്യെഴുത്ത് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയത്. ഈ പരിശോധനയിൽ സേവ്യർ കുടുങ്ങുകയായിരുന്നു.