NATIONAL NEWS – ശ്രീലങ്കയിൽനിന്ന് ഇന്ത്യയിലേക്ക് ലഹരി കടത്തിയെന്നു കണ്ടെത്തിയതിനെ തുടർന്നു തിരുച്ചിറാപ്പള്ളിയിൽ പിടിയിലായ ശ്രീലങ്കൻ വംശജർക്ക് പാക്കിസ്ഥാൻ ബന്ധമുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎ വ്യക്തമാക്കി.
തിരുച്ചിറാപ്പള്ളിയിൽനിന്നു പിടിയിലായ ഒൻപതു പേരടങ്ങുന്ന സംഘത്തിലെ രണ്ടു പേർക്ക് പാക്കിസ്ഥാൻ കേന്ദ്രീകരിച്ച് ആയുധങ്ങളും ലഹരിയും കടത്തുന്ന ഹാജി സലിം നെറ്റുവർക്കുമായി ബന്ധമുണ്ടെന്നാണ് NIA- യുടെ കണ്ടെത്തൽ.
സംഘത്തിൽ പെട്ട ‘ഗുണ’ എന്നു വിളിപ്പേരുള്ള ഗുണശേഖരൻ,’പൂക്കുട്ടി’ എന്നു വിളിപ്പേരുള്ള പുഷ്പരാജ് എന്നിവർക്കാണ് പാക് ബന്ധമുള്ളത്.
നേരത്തേ എൽടിടിയുമായി ബന്ധമുണ്ടായിരുന്നവരാണ് ഇവർ ഇരുവരും. ശ്രീലങ്കയിലെ ലഹരി ഇടപാടുകൾക്ക് ചുക്കാൻ പിടിച്ചിരുന്നത് ഇവരാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്.
വിഴിഞ്ഞം തീരത്ത് ലഹരി പിടിച്ചെടുത്ത സംഭവത്തിനു തുടർച്ചയായി നടന്ന അന്വേഷണത്തിലാണ് തമിഴ്നാട്ടിലെ വിവിധ കേന്ദ്രങ്ങളിൽ റെയ്ഡ് നടന്നത്.
ഇന്ത്യന്‍ മഹാസമുദ്രം വഴി ലഹരിയും ആയുധവും എത്തിച്ച് എൽടിടിഇയെ പുനരുജ്ജീവിപ്പിക്കാനാണ് സംഘം ലക്ഷ്യമിട്ടിരുന്നത്. സംഘവുമായി ബന്ധമുള്ളവർ താമസിച്ചിരുന്നു എന്നു സംശയിച്ച് ചെന്നൈ, തിരുപ്പൂർ, ചെങ്കൽപേട്ട്, തിരുച്ചിറാപ്പള്ളി ജില്ലകളിൽ വിവിധ സ്ഥലങ്ങളിൽ NIA റെയ്ഡ് നടത്തി.
തിരുച്ചിറാപ്പള്ളിയിൽ പ്രത്യേക ക്യാംപിൽ താമസിക്കുന്ന ഇരുപതോളം പേര് അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണുള്ളത്.
റെയ്ഡിൽ നിരവധി ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും അന്വേഷണ സംഘം പിടിച്ചെടുത്തു. ഈ രേഖകൾ വിശദമായ പരിശോധനക്ക് വിധേയമാക്കിയതിൽ നിന്നാണ് പാക് ബന്ധം സ്ഥിരീകരിച്ചിട്ടുള്ളത്.
NATIONAL NEWS HIGHLIGHT – Pakistan links to drug smugglers from Sri Lanka to India: NIA