കോഴിക്കോട്: പ്രമാദമായ കൂടത്തായി കൊലപാതക പരമ്പര കേസിൽ വഴിത്തിരിവ്. പുറത്തെടുത്ത് പരിശോധന നടത്തിയതിൽ നാല് മൃതദേഹാവശിഷ്ടങ്ങളിൽ സയനൈഡോ വിഷാംശമോ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ദേശീയ ഫോറൻസിക് ലാബ് റിപ്പോർട്ട്.
ഞെട്ടിക്കുന്ന വിവരങ്ങളാണ് ഫോറൻസിക് റിപ്പോർട്ടിലുള്ളത്. കൊല്ലപ്പെട്ട അന്നമ്മ തോമസ് , ടോം തോമസ്, മഞ്ചാടിയിൽ മാത്യൂ, ആൽഫൈൻ എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളാണ് പരിശോധിച്ചത്.
അതേസമയം റോയ് തോമസ്, സിലി എന്നിവരുടെ ശരീരത്തില്‍ നിന്നും സയഡൈിൻ്റെ സാന്നിധ്യം നേരത്തെ സ്ഥിരീകരിച്ചിരുന്നു.
2002 മുതല്‍ 2014 വരെയുള്ള കാലത്താണ് ഇവര്‍ മരിച്ചത്. 2019 ലാണ് ഇവരുടെ മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്ത് പരിശോധനക്കയച്ചത്.
അന്നമ്മ തോമസിനെ ഡോഗ് കില്‍ എന്ന വിഷം ഉപയോഗിച്ചും മറ്റു മൂന്നു പേരെ സയനൈഡ് നല്‍കിയും ഒന്നാം പ്രതി ജോളി കൊന്നു എന്നാണ് പ്രോസിക്യൂഷന്‍ കേസ്.
സ്വത്ത് തട്ടിയെടുക്കാന്‍ തയ്യാറാക്കിയ വ്യാജ ഒസ്യത്തും അതുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയുമാണ് ആറ് മരണങ്ങള്‍ കൊലപാതകങ്ങളാണെന്ന് കണ്ടെത്തിയത്. കേസിലെ പ്രതി ജോളി ജോസഫ് സ്വത്ത് തട്ടിയെടുക്കാനായിരുന്നു കൃത്യം നടത്തിയത്. 2002ലാണ് ആദ്യ കൊലപാതകം.
ആട്ടിന്‍ സൂപ്പ് കഴിച്ച അന്നമ്മ തോമസ് കുഴഞ്ഞു വീണു മരിച്ചു.
ആറുവര്‍ഷത്തിനുശേഷം അന്നമ്മയുടെ ഭര്‍ത്താവ് ടോം തോമസ്, മൂന്നു വര്‍ഷത്തിനു ശേഷം ഇവരുടെ മകന്‍ റോയി തോമസും മരിച്ചു.
നാലാമത്തെ മരണം അന്നമ്മ തോമസിൻ്റെ സഹോദരന്‍ എം.എം. മാത്യുവിന്റേത് ആയിരുന്നു. തൊട്ടടുത്ത മാസം ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിൻ്റെ ഒരു വയസുള്ള മകള്‍ ആല്‍ഫൈന്‍ മരിച്ചു. 2016ല്‍ ഷാജുവിൻ്റെ ഭാര്യ സിലിയും മരിച്ചു.
ബന്ധുക്കളുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് ടോം തോമസിൻ്റെ മകൻ റോജോ തോമസ് 2019 ജൂലൈയിലാണ് കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുന്നത്. എന്നാൽ സ്വത്തുതർക്കമെന്ന നിഗമനത്തിൽ അന്വേഷണം മുന്നോട്ടുപോയില്ല.
ഇതിനിടെ കെ.ജി സൈമൺ റൂറൽ ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റെടുത്തു. പരാതി വീണ്ടും അദ്ദേഹത്തിൻ്റെ മുന്നിലെത്തി.
സ്പെഷൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ ജീവൻ ജോർജിനെ അന്വേഷണത്തിനായി ചുമതലപ്പെടുത്തി.
ആറു മരണങ്ങളിലും ദുരൂഹതയുണ്ടെന്നും കൊലപാതക സാധ്യത ഉണ്ടെന്നുമായിരുന്നു ജീവൻ ജോർജിൻ്റെ അന്വേഷണ റിപ്പോർട്ട്.
ജില്ലാ സി ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. ഹരിദാസൻ്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ ആറു മരണങ്ങളും കൊലപാതകമാണെന്ന് ഉറപ്പിച്ചതോടെയാണ് കല്ലറ തുറക്കാൻ തീരുമാനിച്ചത്. തുടർന്ന് 2019 ഒക്ടോബർ നാലിന് അന്വേഷണ സംഘം സെമിത്തേരിയിലെ കല്ലറകൾ നീക്കിയതിന് പിന്നാലെ 5 ന് മുഖ്യപ്രതി ജോളിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.