തിരുവനന്തപുരം: പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ കള്ളക്കേസെടുത്തെന്ന് ആരോപിച്ചുള്ള ബഹളത്തില്‍ നിയമസഭ ഇന്നും സ്തംഭിച്ചു. രാവിലെ ഒന്‍പതുമിനിറ്റ് മാത്രമാണ് സഭ ചേര്‍ന്നത്. ചോദ്യോത്തരവേളയ്ക്കിടെ പ്രതിപക്ഷനേതാവിന്‍റെ മൈക്ക് ഓഫ് ചെയ്തു. വാദി പ്രതിയായ സ്ഥിതിയാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ വിമര്‍ശിച്ചു.
വാദികളായ ഏഴ് എംഎൽഎമാർ പ്രതികളായി എന്ന് വി ഡി സതീശൻ പറഞ്ഞു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്. ഇതിനെതിരെയാണ് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയത്. ചോദ്യോത്തര വേളക്കിടയിലും പ്രതിപക്ഷം പ്രതിഷേധം തുടർന്നു. തുടർന്ന് സ്പീക്കർ പ്രതിപക്ഷ നേതാവിൻ്റെ മൈക്ക് ഓഫാക്കി. ചോദ്യോത്തര വേള വരെ തടസ്സപ്പെടുത്തുന്ന സമീപനമാണ് പ്രതിപക്ഷം സ്വീകരിച്ചിരിക്കുന്നതെന്ന് സച്ചിൻദേവ് എംഎൽഎ പറഞ്ഞു.
സഭയിൽ മുദ്രാവാക്യം വിളികളുമായാണ് പ്രതിപക്ഷം പ്രതിഷേധമുയർത്തിയത്. പ്ലേക്കാർഡ്‌മായി പ്രതിപക്ഷം നടുതളത്തിൽ ഇറങ്ങി. ചോദ്യോത്തരവേള ബാക്കി റദ്ദ് ചെയ്തു. സബ്മിഷൻ മേശപ്പുറത്ത് വച്ചു. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സഭാ നടപടികളുമായി സഹകരിക്കാത്തത് നിരാശാ ജനകമെന്ന് സ്പീക്കർ പറഞ്ഞു. ഒൻപത് മിനിറ്റ് മാത്രമാണ് സഭ നടന്നത്. തുടർന്ന് സഭ പിരിഞ്ഞു. സഭ തിങ്കളാഴ്ച വീണ്ടും ചേരും.