ഇടുക്കി: ചിന്നക്കനാലിലെ അരിക്കൊമ്പനെ പിടികൂടുന്നത് ഞായറാഴ്ചയിലേക്ക് മാറ്റി. കുങ്കിയാനകള്‍ എത്താന്‍ വൈകിയതും ഹയര്‍സെക്കന്‍ഡറി പരീക്ഷയും പരിഗണിച്ചാണ് മാറ്റം. അരിക്കൊമ്പന്‍ ദൗത്യത്തില്‍ ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളുടെ സംയുക്തയോഗം തുടങ്ങി.
പഞ്ചായത്ത് പ്രസിഡന്‍റുമാർ, അംഗങ്ങൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. ജനങ്ങൾക്ക് ബോധവൽക്കരണം നടത്തുന്നതിന്റെ ഭാഗമായാണ് യോഗം. അതേസമയം, അരിക്കൊമ്പനെ പിടികൂടാൻ സൂര്യ എന്ന കുങ്കിയാനയെക്കൂടി ചിന്നക്കനാലിൽ എത്തിച്ചു.
ഇന്നലെ വൈകിട്ട് വയനാട്ടിൽ നിന്നും പുറപ്പെട്ട സൂര്യൻ പതിമൂന്ന് മണിക്കൂർ സഞ്ചരിച്ച് ഇന്ന് രാവിലെ ആറരയോടെയാണ് ചിന്നക്കനാലിൽ എത്തിയത്. രണ്ട് ദിവസം മുൻപ് എത്തിയ വിക്രമിനൊപ്പം സിമൻ്റുപാലത്താണ് സൂര്യനുമിപ്പോഴുള്ളത്. വനം വകുപ്പിൻ്റെ പല ദൗത്യങ്ങളിലും പങ്കെടുത്തിട്ടുള്ള കുങ്കിയാനയാണ് സൂര്യൻ. ദൗത്യസംഘത്തിലെ പ്രധാനികളായ കുഞ്ചുവും, കോന്നി സുരേന്ദ്രനും നാളെ വൈകിട്ട് വയനാട്ടിൽ നിന്നും പുറപ്പെടും.