തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാട്ട് കരടി കിണറ്റില്‍ മുങ്ങിച്ചത്തതില്‍ സംസ്ഥാന വനംവകുപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ കേന്ദ്രമന്ത്രി മേനക ഗാന്ധി. രാജ്യത്തെ ഏറ്റവും മോശം വനംവകുപ്പാണ് കേരളത്തിലേതെന്ന് മേനക ഗാന്ധി പറഞ്ഞു. കരടിയെ വെടിവയ്ക്കാന്‍ തിരുമാനിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിവേണം. മൃഗങ്ങളോടുള്ള സമീപനത്തില്‍ രാജ്യാന്തരതലത്തില്‍ കേരളം ഇന്ത്യയെ നാണംകെടുത്തുകയാണ്. വന്യജീവികളോട് ക്രൂരത എന്നാണ് കേരളത്തിൻ്റെ നയമെന്നും മേനക ഗാന്ധി വിമര്‍ശിച്ചു.
ചത്തത് അത്യപൂര്‍വം ഇനത്തില്‍പ്പെട്ട കരടിയാണെന്നും മേനക ഗാന്ധി പറഞ്ഞു. കരടി ചത്ത സംഭവത്തില്‍ രക്ഷാദൗത്യ നടപടികളില്‍ വീഴ്ചയെന്നാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡൻ്റെ പ്രാഥമിക റിപ്പോര്‍ട്ട്. വെള്ളത്തില്‍ മുങ്ങാന്‍ സാധ്യതയുള്ള ജീവികളെ വെടിവയ്ക്കരുതെന്ന മാനദണ്ഡം ലംഘിച്ചു. വൈല്‍ഡ് ലൈഫ് വാര്‍ഡൻ്റെ സാന്നിധ്യം ഉണ്ടായില്ല തുടങ്ങിയ ഗുരുതര ആരോപണങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. രക്ഷാദൗത്യ നടപടികളില്‍ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചില്ല. മയക്കുവെടിവച്ച കരടി വെള്ളത്തിലേക്ക് വീണിട്ടും ആന്റിഡോട്ട് പ്രയോഗിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.