Verification: ce991c98f858ff30

കോഴിക്കോട്ടെ ട്രെയിൻ ആക്രമണം: പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്ത്

KERALA NEWS TODAY- കോഴിക്കോട് : ആലപ്പുഴ – കണ്ണൂർ എക്സിക്യുട്ടിവ് എക്സ്പ്രസ് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു.

കേസിലെ നിർണായക സാക്ഷിയായ റാസിക്കിന്റെ സഹായത്തോടെ തയാറാക്കിയ രേഖാചിത്രമാണ് പുറത്തുവിട്ടത്. എലത്തൂർ പൊലീസ് സ്റ്റേഷനിലാണ് രേഖാചിത്രം തയാറാക്കിയത്. നേരത്തെ, പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടിരുന്നു.

കാട്ടിലപ്പീടികയിലെ ഒരു പള്ളിയിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തായത്.

ബാഗ് ധരിച്ച ഒരാൾ ഇടറോഡിലുടെ നടന്നുവന്ന് പ്രധാന റോഡിന് സമീപം നിൽക്കുന്നതാണു ദൃശ്യങ്ങളിലുള്ളത്. സംഭവത്തിനു പിന്നാലെ പൊലീസ് ഈ സിസിടിവി പരിശോധിച്ച് ദൃശ്യങ്ങൾ ശേഖരിച്ചിരുന്നു.

ഇന്നലെ രാത്രി 11.30നാണ് പ്രതിയെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരിക്കുന്നത്.

സിസിടിവി ദൃശ്യങ്ങളിൽ കാണുന്ന സ്ഥലത്തിനു തൊട്ടടുത്താണ് റെയിൽവേ ട്രാക്കും റെയിൽവേ ക്രോസിങ്ങുമുള്ളത്. അവിടെനിന്ന് നടന്നുവന്നയാളാണ് പള്ളിക്കു സമീപം റോഡരികിൽ അൽപനേരം നിൽക്കുന്നതായി കാണുന്നത്. ഇയാൾ ഫോണിൽ സംസാരിച്ചാണു നിൽപ്പ്. ചുവപ്പു കള്ളി ഷർട്ടാണു വേഷം.

അക്രമിയെക്കുറിച്ച് ട്രെയിനിലെ സഹയാത്രികർ നൽകിയ വിവരങ്ങളുമായി ചേർന്നുപോകുന്നതാണ് ദൃശ്യങ്ങളിലുള്ള വ്യക്തിയുടെ വസ്ത്രം ഉൾപ്പെടെയുള്ളവ. അൽപനേരത്തിനുശേഷം പ്രധാന റോഡിലൂടെ വരുന്ന ഒരു ബൈക്ക് സമീപത്തു നിർത്തുന്നതും ഇയാൾ അതിൽ കയറിപ്പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

ഞായറാഴ്ച രാത്രി 9.11ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്നു കണ്ണൂരിലേക്ക് പുറപ്പെട്ട ആലപ്പുഴ–കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനില്‍ എലത്തൂരിൽ വച്ചാണ് സംഭവമുണ്ടായത്. അക്രമി ഡി1 കോച്ചിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

ട്രാക്കിൽനിന്ന് മൂന്ന് മൃതദേഹങ്ങളും കണ്ടെടുത്തു. തീ പടര്‍ന്നപ്പോള്‍ രക്ഷപ്പെടാൻ ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടിയതിനെ തുടർന്നാണ് മരണമെന്നാണ് സംശയം. 3 സ്ത്രീകൾ ഉൾപ്പെടെ 9 യാത്രക്കാർക്ക് പൊള്ളലേറ്റു. ഇവർ ചികിത്സയിലാണ്.

Leave A Reply

Your email address will not be published.