KERALA NEWS TODAY – കോഴിക്കോട്: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ സഹയാത്രികരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളിലുള്ള വ്യക്തി പ്രതിയല്ലെന്ന് പോലീസ്.
സിസിടിവി ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നത് കാപ്പാട് സ്വദേശിയായ വിദ്യാര്‍ഥിയാണെന്ന് അന്വേഷണ സംഘം തിരിച്ചറിഞ്ഞു.
സംഭവത്തിന് ശേഷം ഏകദേശം 11.25-ഓടെ സ്ഥലത്ത് കണ്ട വിദ്യാര്‍ഥിയെയാണ് പോലീസ് ആദ്യം സംശയിച്ചത്.
ഇന്നലെ രാത്രി പരിസരവാസികള്‍ നല്‍കിയ മൊഴിയും ഇയാളെ പ്രതിയായി സംശയിക്കുന്നതിലേക്ക് പോലീസിനെ നയിച്ചു.
‘ഞാന്‍ രാത്രി 12.15ന്റെ ട്രെയിനില്‍ മംഗലാപുരത്തേക്ക് പോകുന്നതിനായി ട്രെയിന്‍ കയറാന്‍ സുഹൃത്തിനെ കാത്ത് നില്‍ക്കുകയായിരുന്നു. രാവിലെ വാര്‍ത്ത അറിഞ്ഞയുടനെ വീട്ടില്‍ വിളിച്ച് പറഞ്ഞു. അവര്‍ പോലീസിനെ അറിയിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്.
സുഹൃത്തുക്കള്‍ വീഡിയോ അയച്ചു തന്നപ്പോഴാണ് സംഭവം അറിയുന്നത്’- കാപ്പാട് സ്വദേശിയായ വ്യക്തി പറയുന്നു.
സംഭവത്തില്‍ പ്രതിയുടെ രേഖാചിത്രം പോലീസ് പുറത്ത് വിട്ടിട്ടുണ്ട്. ട്രെയിനില്‍ ഉണ്ടായിരുന്ന ദൃക്‌സാക്ഷി റാഷിക് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്. പോലീസ് പുറത്തുവിട്ട രേഖാ ചിത്രത്തിന്റെ അടിസ്ഥാനത്തിൽ എന്തെങ്കിലും വിവരം ലഭിക്കുന്നവർ 112 എന്ന നമ്പറിൽ വിളിച്ച് വിവരം അറിയിക്കണമെന്നും പോലീസ് അറിയിച്ചു.