കോട്ടയം: ജോണി നെല്ലൂര്‍ കേരള കോണ്‍ഗ്രസ് വിട്ടു. യുഡിഎഫ് സെക്രട്ടറി സ്ഥാനവും ഒഴിഞ്ഞു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണു വിശദീകരണം. പാർട്ടിയുടെ ഡെപ്യൂട്ടി ചെയർമാൻ സ്ഥാനവും പ്രാഥമിക അംഗത്വവും രാജി വച്ചു. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും നേതൃത്വം നൽകിയ കാലത്ത് ഉണ്ടായിരുന്ന സമീപനവും അംഗീകാരവും ഇപ്പോൾ ലഭിക്കുന്നുണ്ടോ എന്ന് ആത്മപരിശോധന ഉണ്ടാകുന്നത് നല്ലതാണെന്നു ജോണി നെല്ലൂര്‍ പ്രതികരിച്ചു.
ദേശീയ തലത്തിൽ നിൽക്കുന്ന ഒരു മതേതര പാർട്ടി രൂപവത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച വാര്‍ത്തസമ്മേളനത്തിലാണ് പാർട്ടി വിടുന്ന കാര്യം പ്രഖ്യാപിച്ചത്. എന്നും കർഷകർക്കൊപ്പമാണ്. കർഷകരുടെ പ്രശ്നങ്ങൾ ഉയർത്തുന്ന ഒരു ദേശീയ പാർട്ടിയാണ് ലക്ഷ്യം. റബറിൻ്റെ വില 300 രൂപയെങ്കിലും വർധിപ്പിക്കണമെന്നാണ് ആവശ്യം. റബറിനെ ഇന്നും കാർഷിക ഉൽപന്നമായി പ്രഖ്യാപിച്ചിട്ടില്ല. കേരളത്തിലെ കാർഷിക മേഖല തകർന്നടിഞ്ഞു. കർഷകർക്കു വേണ്ടി ശബ്ദിക്കുന്ന ദേശീയ കാഴ്ചപ്പാടുള്ള പാർട്ടി ആവശ്യമാണെന്ന ചിന്തയാണ് പുതിയ പാർട്ടി എന്ന ആശയത്തിലേക്ക് പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.