NATIONAL NEWS – ശ്രീഹരിക്കോട്ട : എസ്എസ്എൽവി ഡി2 വിജയം നിർണായകമെന്ന് ISRO ചെയർമാൻ എസ്.സോമനാഥ് പറഞ്ഞു.
വീഴ്ചയിൽ പാഠം പഠിച്ചു. പരിശ്രമം വിജയം കണ്ടെന്നും അദ്ദേഹം പറഞ്ഞു.
ISRO യുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ EOS-07, യുഎസ് ആസ്ഥാനമായുള്ള അന്റാറിസ് നിർമിച്ച ജാനസ്–1, ചെന്നൈയിലെ സ്പേസ് സ്റ്റാർട്ടപ്പായ സ്‌പേസ് കിഡ്‌സ് ഇന്ത്യയുടെ സഹായത്തോടെ ഇന്ത്യയിലുടനീളമുള്ള 750 വിദ്യാർഥിനികൾ തയാറാക്കിയ 8.7 കിലോഗ്രാം ഭാരമുള്ള ആസാദിസാറ്റ്-2 എന്നിവയാണ് SSLV ഭ്രമണപഥത്തിലെത്തിച്ചത്.
ആദ്യ വിക്ഷേപണം പരാജയപ്പെട്ടതിനാൽ അതിസൂക്ഷ്മമായ പരിശോധനകൾ അടക്കം പൂർത്തിയാക്കിയാണു റോക്കറ്റ് വിക്ഷേപണത്തറയിലെത്തിച്ചത്.
മിതമായ നിരക്കില്‍ വ്യാവസായിക വിക്ഷേപണങ്ങള്‍ക്ക് അനുയോജ്യമായ വാഹനം എന്ന നിലയ്ക്കാണ് സ്മാള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ അഥവ SSLV വികസിപ്പിച്ചത്. 500 കിലോ വരെ ഭാരമുള്ള ചെറുഉപഗ്രഹങ്ങളെ വഹിക്കാന്‍ ഈ റോക്കറ്റിനാകും.
കഴിഞ്ഞ ഓഗസ്റ്റ് 07നാണ് എസ്എസ്എല്‍വിയുടെ പ്രഥമ വാഹനമായ ഡി1 വിക്ഷേപിച്ചത്. ISRO യുടെ EOS 2 ഉപഗ്രഹവും, വിദ്യാര്‍ഥികള്‍ നിര്‍മ്മിച്ച ആസാദിസാറ്റും വഹിച്ചുള്ള വിക്ഷേപണം പരാജയമായിരുന്നു. സെന്‍സറുകളുടെ തകരാറായിരുന്നു കാരണം.
ചെന്നൈയിലെ സ്പേസ് സ്റ്റാർട്ടപ്പായ സ്‌പേസ് കിഡ്‌സ് ഇന്ത്യയുടെ സഹായത്തോടെയാണ് വിദ്യാർഥിനികൾ ആസാദിസാറ്റ് സജ്ജമാക്കിയത്. നാഷനൽ കെഡറ്റ് കോറിന്റെ (എൻസിസി) 75-ാം വാർഷികത്തോട് അനുബന്ധിച്ച് ആസാദിസാറ്റ് എൻസിസി ഗാനം ബഹിരാകാശത്ത് പാടിക്കൊണ്ടിരിക്കും.
പ്രശസ്ത സംഗീത സംവിധായകൻ ദേവിശ്രീപ്രസാദാണു (ഡിഎസ്പി) ഗാനം രചിച്ച് ആലപിച്ചത്.