തിരുവനന്തപുരം: റെയൽവേ സ്റ്റേഷനുകളിലെ ഭക്ഷണശാലകളിൽ വില വർധിപ്പിച്ചു. റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷനാണ് വില വർധിപ്പിച്ച് ഉത്തരവിറക്കിയത്. അഞ്ച് ശതമാനം പുതുക്കിയ ജിഎസ്ടി ഉൾപ്പെടെയാണ് പുതുക്കിയ വില.
ഇനി മുതൽ റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണശാലകളിൽ നിന്ന് ഒരു പഴംപൊരി കിട്ടണമെങ്കിൽ 20 രൂപയും ഊണിന് 95 രൂപയും നൽകണം. നേരത്തെ, പഴം പൊരിക്ക് 13 രൂപയായിരുന്നു. ഊണിന് 55ഉം. മുട്ടക്കറി 32ൽ നിന്ന് 50 രൂപയായി ഉയർന്നു. കടലക്കറി 28 രൂപയിൽ നിന്ന് 40ലേക്കും ചിക്കൻബിരിയാണിക്ക് 100 രൂപയുമായി.
പരിപ്പുവട, ഉഴുന്നുവട, സമോസ എന്നിവ സെറ്റിന് 17 ആയിരുന്നത് 25ലേക്ക് കുതിച്ചു. മുട്ട ബിരിയാണിക്ക് 80ഉം വെജിറ്റബിൾ ബിരിയാണിക്ക് 70 ഉം നൽകണം. ഭക്ഷണത്തിൻ്റെ പുതുക്കിയ വില 24ാം തിയ്യതി മുതലാണ് പ്രാബല്യത്തിൽ വന്നതെന്ന് റെയിൽവേ പാലക്കാട് ഡിവിഷൻ പിആർഒ പറഞ്ഞു. അഞ്ച് ശതമാനം ജിഎസ്ടി ഉൾപ്പെടെയാണ് പുതുക്കിയ വില.