KERAL NEWS TODAY – കോഴിക്കോട്: കല്ലായി റോഡിലെ ജയലക്ഷ്മി സിൽക്സ് വസ്ത്രശാലയിൽ തീപിടിത്തം.
രാവിലെ ആറു മണിയോടെയാണു തീപിടിത്തം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഏഴ് യൂണിറ്റ് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ അണക്കാൻ ശ്രമിക്കുന്നു. ഷോർട്ട് സർക്യൂട്ടാണു തീപിടിത്തതിനു കാരണമെന്നാണു പ്രാഥമിക നിഗമനം.
പുറത്തുനിന്ന് തീ നിയന്ത്രണവിധേയമായിട്ടുണ്ട്. എന്നാല്‍, കടയ്ക്കകത്ത് തീ ആളി കത്തുകയാണ്.
കട രാവിലെ തുറക്കുന്നതിനു മുൻപായതിനാൽ ആളപായമില്ല. അകത്ത് ജീവനക്കാരില്ല. കടയ്ക്കകത്ത് തുണിയും പ്ലാസ്റ്റിക് കവറും പോലുള്ള വസ്തുക്കൾ ഉള്ളതിനാൽ തീ പടർന്ന് പിടിക്കാനുള്ള സാധ്യത കൂടുതലാണ്.
തീപിടിത്തത്തിൽ പാര്‍ക്കിങ്ങിൽ നിര്‍ത്തിയിട്ടിരുന്ന രണ്ടു കാറുകൾ കത്തി നശിച്ചു.
തീപ്പിടുത്തമുണ്ടായതോടെ കടയുടെ ചുറ്റുമുണ്ടായിരുന്ന ഫ്ലക്സുകൾ ഉരുകി താഴേയ്ക്ക് ഒലിച്ചതാണ് കാറുകള്‍ക്ക് തീപിടിക്കാനുള്ള കാരണമെന്നാണ് നിഗമനം. കടയുടെ ഉള്ളില്‍ നിന്നാണ് തീ പടരുന്നത്. എന്നാല്‍ ഇത് പൂര്‍ണമായി അണയ്ക്കാന്‍ സാധിച്ചിട്ടില്ല.
ജയലക്ഷ്മി സിൽക്സിന്റെ ഏറ്റവും മുകളിലെ നിലയിലെ ഗോഡൗണിനാണ് തീ പിടിച്ചത്. വിഷു, പെരുന്നാൾ കാലമായതിനാൽ വൻ സ്റ്റോക്ക് ഉള്ളിലുണ്ടെന്നാണ് സെക്യൂരിറ്റി ജീവനക്കാർ പറഞ്ഞത്. തീ കൂടുതൽ ഭാഗങ്ങളിലേക്കു പടരുന്നതു തടയാൻ അഗ്നിരക്ഷാസേന ശ്രമിക്കുന്നു.