കൊച്ചി: എംഡിഎംഎയുമായി നടനും കൊച്ചി നഗരത്തിലെ മയക്കുമരുന്ന് വ്യാപാരം നിയന്ത്രിച്ചിരുന്ന സംഘത്തലവനും പിടിയില്‍. നടന്‍ തൃശ്ശൂര്‍ അരണാട്ടുകര കാര്യാട്ടുകര മേലേത്ത് വീട്ടില്‍ നിധിന്‍ ജോസ്(32), സംഘത്തലവന്‍ ഞാറയ്ക്കല്‍ കിഴക്കേ അപ്പങ്ങാട്ട് ബ്ലാവേലി വീട്ടില്‍ ആശാൻ സാബു എന്ന ശ്യാംകുമാര്‍(38) എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കല്‍നിന്ന് 22 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച സ്‌കൂട്ടറും ഇരുവരുടെയും മൊബൈൽ ഫോണും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിധിൻ്റെ പക്കൽ നിന്നും 5.2 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ‘ചാർലി’ എന്ന പേരിലാണ് നിധിൻ ജോസ് സിനിമാമേഖലയിൽ അറിയപ്പെടുന്നത്. വധശ്രമം, അടിപിടി, ഭവനഭേദനം, മയക്കുമരുന്നുകടത്ത് തുടങ്ങി ഒട്ടേറേ ക്രിമിനൽ കേസുകളിലെ പ്രതിയാണ് ആശാൻ സാബു. ഇയാളുടെ സംഘത്തിൽപ്പെട്ട പത്തോളം പേരെ ഒരുമാസത്തിനിടെ പോലീസ് പിടികൂടിയിരുന്നു.
ചലച്ചിത്രതാരത്തെ കൂട്ടുപിടിച്ചാണ് ഇയാൾ നഗരത്തിൽ മയക്കുമരുന്ന് വിൽപന വ്യാപിപ്പിച്ചതെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. ബംഗളൂരുവിലെ ആഫ്രിക്കൻ സ്വദേശിയിൽ നിന്ന് മയക്കുമരുന്ന് വാങ്ങി കൊച്ചിയിലെത്തിച്ച് നടൻ്റെ സഹായത്തോടെയാണ് വിൽപ്പന. വ്യാഴാഴ്ച രാത്രി കളമശേരിയിലെ വാടകവീട്ടിൽ നിന്നാണ് നിധിനെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. മയക്കുമരുന്ന് വിറ്റതിൻ്റെ കലക്‌ഷൻ എടുക്കാൻ ഇടപ്പള്ളിയിൽ വ്യാഴാഴ്ച വൈകിട്ട് ഏജന്റുമാരെ കാത്തുനിൽക്കുമ്പോഴാണ് ആശാൻ സാബുവിനെ പോലീസ് പിടികൂടിയത്.