KERALA NEWS TODAY – തിരുവനന്തപുരം : ഇത്തവണ സംസ്ഥാന ബജറ്റിൽ ഫീസുകളും പിഴകളും വ്യാപകമായി വർധിപ്പിച്ചേക്കുമെന്നു സൂചന.
സാമ്പത്തിക ഞെരുക്കത്തിലുള്ള സർക്കാരിനു മുന്നോട്ട് പോകണമെങ്കിൽ വരുമാനം വർധിപ്പിക്കേണ്ടതുണ്ടെന്നും സാധ്യമായ മാർഗങ്ങളെല്ലാം സ്വീകരിക്കാനുമാണു ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ തീരുമാനം.
ഭൂമിയുടെ ന്യായവില 10 ശതമാനം വർധിപ്പിച്ചേക്കും. മോട്ടർ വാഹന നികുതിയും കൂട്ടും.
602 കോടിയായിരുന്നു കഴിഞ്ഞ ബജറ്റ് ലക്ഷ്യമിട്ട അധിക വിഭവ സമാഹരണം.
അതിലേറെ വിഭവസമാഹരണത്തിനുള്ള നിർദേശങ്ങൾ ഇത്തവണയുണ്ടാകും. തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതം വെട്ടിക്കുറയ്ക്കാനിടയുണ്ട്. അത് പരിഹരിക്കുന്ന തരത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ വരുമാനം കൂട്ടുന്നതിനുള്ള നിർദേശങ്ങൾ പ്രതീക്ഷിക്കാം. വസ്തുനികുതി, വിനോദ നികുതി, പരസ്യനികുതി, ബിൽഡിങ് പെർമിറ്റ് ഫീസ്, ക്രമവൽക്കരണ ഫീസ്, ലൈസൻസ് ഫീസ് എന്നിവയിൽ ചിലത് കൂട്ടും.
വനം, പൊലീസ്, റവന്യൂ, എക്സൈസ്, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ട് നിരവധി ഫീസുകളും പിഴകളുമുണ്ട്. ഇതിൽ പലതും ഇത്തവണ വര്‍ധിപ്പിക്കും.
5 ശതമാനം വർധനയാണ് ഫീസുകളിൽ പ്രതീക്ഷിക്കുന്നത്. ഭൂമിയുടെ ന്യായവില 10% കൂട്ടുമെങ്കിലും ന്യായവിലയുടെ പുനർനിർണയം പ്രതീക്ഷിക്കേണ്ടെന്നാണു സൂചന. റജിസ്ട്രേഷൻ നിരക്കുകളിലും മാറ്റത്തിന് സാധ്യതയുണ്ട്.
പെട്രോളിന്റെയും ഡീസലിന്റെയും മദ്യത്തിന്റെയും വിൽപന നികുതി കൂട്ടുന്നതിനുള്ള നിർദേശവും മുന്നിലുണ്ട്. മദ്യത്തിന് 251 ശതമാനമാണ് ഉയർന്ന പൊതുവിൽപനനികുതി.
നവംബറിൽ മദ്യത്തിന്റെ വിൽപനനികുതി കൂട്ടിയിരുന്നെങ്കിലും അത് മദ്യക്കമ്പനികളുടെ വിറ്റുവരവ് നികുതി ഒഴിവാക്കിയത് ക്രമീകരിച്ചതാണെന്നാണു ധനവകുപ്പ് വാദം. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല.