ഹൈദരാബാദ്: തെന്നിന്ത്യൻ സിനിമയുടെ ഇതിഹാസ സംവിധായകൻ കെ വിശ്വനാഥ്(92) അന്തരിച്ചു.
വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഹൈദരാബാദിലെ വസതിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.
ശങ്കരാഭരണം എന്ന ഒരു സിനിമ കൊണ്ട് തന്നെ ഇന്ത്യൻ സിനിമയുടെ നെറുകയിൽ എത്തിയ ലെജന്റ് എന്ന് വിശേഷിപ്പിക്കാം കെ വിശ്വനാഥനെ.
കമൽഹാസൻ തൻ്റെ ഗുരുനാഥന്മാരായി കണക്കാക്കുന്നത് വളരെ കുറച്ച് ആളുകളെയാണ്, അതിൽ മുതിർന്ന തെലുങ്ക് സംവിധായകനും നടനുമായ കെ വിശ്വനാഥനും ഉണ്ട്.
1930 ഫെബ്രുവരി 19-ന് ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലാണ് കെ. വിശ്വനാഥ് ജനിച്ചത്.
ഗുണ്ടൂർ ഹിന്ദു കോളേജിൽ നിന്ന് ഇന്റർമീഡിയറ്റ് പഠിച്ചു, കൂടാതെ ആന്ധ്രാ ക്രിസ്ത്യൻ കോളേജിൽ നിന്ന് ബിഎസ്‌സി ബിരുദവും നേടി.
മദ്രാസിലെ വാഹിനി സ്റ്റുഡിയോയിൽ സൗണ്ട് റെക്കോർഡിസ്റ്റായിട്ടാണ് അദ്ദേഹം തൻ്റെ കരിയർ ആരംഭിച്ചത്.
1951ൽ തെലുങ്ക് ചിത്രമായ പാതാള ഭൈരവിയിൽ സഹ സംവിധായകനായി അരങ്ങറ്റം കുറിച്ചു. 1965ൽ പുറത്തിറങ്ങിയ ആത്മ ഗൗരവത്തിലൂടെ സ്വതന്ത്ര സംവിധായകനായി.
ഇന്ത്യയിലെ ആദ്യകാല പ്രാദേശിക പാൻ ഇന്ത്യൻ ചിത്രമെന്ന് വിശേഷിപ്പിക്കാവുന്ന ശങ്കരാഭരണം ആണ് വിശ്വനാഥിൻ്റെ ഏറ്റവും ശ്രദ്ധേയമായ സിനിമ. ചിത്രത്തിൻ്റെ വൻ വിജയത്തെത്തുടർന്ന് അതേ പേരിൽ തന്നെ ചിത്രം മലയാളത്തിലടക്കം വിവിധ ഭാഷകളിൽ മൊഴി മാറ്റി പ്രദർശനത്തിന് എത്തിയിരുന്നു.
സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ഈ ചലച്ചിത്രത്തിന് 1980 ലെ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള സ്വർണ്ണകമലം ലഭിക്കുകയുണ്ടായി.
സാഗര സംഗമം, സ്വാതി കിരണം, സ്വർണ കമലം, ശ്രുതിലയലു, സ്വരാഭിഷേകം എന്നിവ അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളാണ്.
യാരടി നി മോഹിനി, രാജാപാട്ടൈ, ലിംഗ, ഉത്തമ വില്ലൻ എന്നീ സിനിമകളിൽ കെ വിശ്വനാഥ് അഭിനയിച്ചിട്ടുണ്ട്.
അഞ്ച് തവണ ദേശീയ ചലച്ചിത്രപുരസ്കാരവും 6 തവണ നന്ദി പുരസ്കാരവും ഉൾപ്പടെ നിരവധി പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്.
1992ൽ ഭാരത സർക്കാർ അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചു. ഭാരത സർക്കാർ നൽകുന്ന ഏറ്റവും ഉയർന്ന ചലച്ചിത്ര ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയെ മാനിച്ചുകൊണ്ട് 2016 ൽ കെ. വിശ്വനാഥിന് ലഭിച്ചു.