കോന്നി: ജനീഷ് കുമാർ എംഎൽഎയെ പരസ്യമായി ആക്ഷേപിച്ച് കോന്നി ഡെപ്യൂട്ടി തഹസിൽദാർ.
താലൂക്ക് ഓഫീസിൽ നടന്നത് എംഎൽഎ നിറഞ്ഞാടിയ നാടകമാണെന്ന് ഡെപ്യൂട്ടി തഹിൽദാർ എം.സി രാജേഷ് വാട്‌സാപ്പ് ഗ്രൂപ്പിൽ ആരോപിച്ചു.
കോന്നി താലൂക്ക് ഓഫീസൻ്റെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പിലാണ് ജീവനക്കാർ വിനോദ യാത്ര പോയ വിഷയത്തിൽ ജനീഷ് കുമാർ എംഎൽഎയെ ആക്ഷേപിച്ച് ഹെഡ്ക്വാർട്ടേഴ്‌സ് ഡെപ്യൂട്ടി തഹസിൽദാർ എം.സി രാജേഷ് പോസ്റ്റിട്ടത്.
എല്ലാം എംഎല്‍എയുടെ നാടകമാണെന്നും ഭിന്നശേഷിക്കാരനെ താലൂക്ക് ഓഫിസില്‍ കൊണ്ടുവന്നത് എംഎല്‍എ ആണെന്ന് ഉള്‍പ്പെടെ പറഞ്ഞുകൊണ്ടാണ് ഡെപ്യൂട്ടി തഹസില്‍ദാര്‍ വാട്ട്‌സ്ആപ്പ് സന്ദേശം അയച്ചത്.
പത്ത് പേരെങ്കിലും സേവനം കിട്ടാതെ താലൂക്ക് ഓഫിസില്‍ നിന്ന് മടങ്ങിപോയെന്ന് ജനീഷ് കുമാര്‍ പറഞ്ഞത് വാസ്തവമാണെങ്കില്‍ താന്‍ ജോലി രാജിവയ്ക്കാമെന്നും എം സി രാജേഷ് മെസേജിലൂടെ വെല്ലുവിളി ഉയര്‍ത്തിയിട്ടുമുണ്ട്.
എംഎല്‍എ ജനീഷ് കുമാര്‍ തന്നെ ഒരു നാടകം തയാറാക്കി അതില്‍ എംഎല്‍എ തന്നെ നിറഞ്ഞാടി എന്നും സന്ദേശത്തിലൂടെ എം സി രാജേഷ് ആക്ഷേപിച്ചു.
ഒരു ഭിന്നശേഷിക്കാരനെ പണം നല്‍കി താലൂക്ക് ഓഫിസിലെത്തിച്ച് നാടകം നടത്തി.
ഈ കസേരയില്‍ കയറിയിരിക്കാന്‍ എംഎല്‍എയ്ക്ക് ആരാണ് അധികാരം കൊടുത്തതെന്ന് ചോദിച്ച ഡെപ്യൂട്ടി തഹസില്‍ദാര്‍ എഡിഎമ്മിന് എല്ലാം മനസിലായിട്ടുണ്ടെന്നും വാട്ട്‌സ്ആപ്പില്‍ കുറിച്ചു.