KERALA NEWS TODAY – വയനാട്: വയാനാട് കല്പറ്റയിൽ ഏഴുവയസ്സുകാരിയോട് രണ്ടാനച്ഛന്റെ ക്രൂരത. കുട്ടിയെ ചട്ടുകം പഴുപ്പിച്ച് കാലുപൊള്ളിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
ചുഴലി സ്വദേശിയും എം.കെ. ക്വാർട്ടേഴ്സിലെ താമസക്കാരനുമായ വിഷ്ണു (31) ആണ് അറസ്റ്റിലായത്. ബുധനാഴ്ചയായിരുന്നു സംഭവം.
ഭാര്യയുടെ ആദ്യവിവാഹത്തിലെ ഇരട്ടക്കുട്ടികളിൽ ഒരാളെയാണ് ഇയാൾ ഉപദ്രവിച്ചത്. രണ്ടാമത്തെ കുട്ടിയെയും ഇയാൾ ക്രൂരമായി മർദിച്ചിരുന്നുവെന്നാണ് വിവരം. കുട്ടിയെ പൊള്ളലേൽപ്പിച്ച വിവരം പ്രദേശവാസികളാണ് ചൈൽഡ് ലൈനിൽ അറിയിച്ചത്.
ചൈൽഡ് ലൈൻ അധികൃതർ കല്പറ്റ പോലീസിനെ വിവരം അറിയിച്ചു. തുടർന്ന് പോലീസിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച ഇയാളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.
ചൈൽഡ് ലൈൻ അധികൃതർ കുട്ടിക്ക് ചികിത്സ ലഭ്യമാക്കിയശേഷം ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കുമുമ്പിൽ ഹാജരാക്കി.
കമ്മിറ്റിയുടെ നിർദേശപ്രകാരം പൊള്ളലേറ്റ കുട്ടിയെയും ഇരട്ടസഹോദരിയെയും സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റി. പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഇയാൾ പലപ്പോഴായി ഇത്തരത്തിൽ ദേഹോപദ്രവം ഏൽപ്പിച്ചിരുന്നതായി കുട്ടികൾ മൊഴിനൽകി.