കണ്ണൂര്‍: തെയ്യം കാണാന്‍ വന്ന ഭിന്നശേഷിക്കാരിയെ അകത്തേക്ക് കയറ്റിയില്ലെന്ന് പരാതി. വീല്‍ചെയറിലായിരുന്നതിനാലാണ് അകത്തേക്ക് കടത്തി വിടാതിരുന്നതെന്നാണ് എസ്എംഎ രോഗബാധിതയായ സുനിത ത്രിപ്പാനിക്കരയുടെ പരാതി.
പയ്യന്നൂര്‍ കോറോം മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ പ്രധാന ആചാരക്കാരനാണ് തന്നോട് വിവേചനം കാണിച്ചതെന്ന് പരാതിക്കാരി പറയുന്നു.
സംഭവത്തിൽ ക്ഷേത്രം കമ്മറ്റി ഇതുവരെ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ ദിവസമാണ് കോറോം മുച്ചിലോട്ട് പ്രധാന ആചാരക്കാരനായ കാരണവർ സുനിതയെ വീൽചെയറിലായതിനാൽ തെയ്യം കാണുന്നതിൽ നിന്നും വിലക്കിയത്. എല്ലുകൾ പൊടിയുന്ന എഎസ്എംഎ രോഗം ബാധിച്ച് ശരീരം തളർന്നെങ്കിലും മനക്കരുത്തിൽ ഒരുപാട് ദൂരം സഞ്ചരിച്ചയാളാണ് സുനിത.
പിജി വരെ പഠിച്ചു. നാടകവും ചിത്രരചനയും എഴുത്തും ശീലമാക്കി.
ഇന്ന് രാജ്യാന്തര സംഘടകളുമായി ചേർന്ന് ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്നയാളാണ് സുനിത. തനിക്ക് നേരിട്ട ഈ വിവേചനം സുനിതയ്ക്ക് ഒട്ടും അംഗീകരിക്കാനാകുന്നില്ല.
ദുർബലരായ മനുഷ്യരെ വീണ്ടും വീണ്ടും ചവിട്ടിത്താഴ്ത്തുന്നത് ശരിയായോയെന്ന് സുനിത ചോദിക്കുന്നു.