കൊല്ലം: വടിവാള്‍ വീശിയ പ്രതികള്‍ക്ക് നേരെ വെടിയുതിര്‍ത്ത് പോലീസ്.
കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി അടൂര്‍ ഗസ്റ്റ് ഹൗസില്‍ എത്തിച്ച് മര്‍ദ്ദിച്ച കേസിലെ പ്രതികളും പോലീസും തമ്മിലാണ് ഏറ്റുമുട്ടിയത്. കൊല്ലം കുണ്ടറ കരിക്കുഴിയില്‍ വെച്ചായിരുന്നു സംഭവം.
ഇന്ന് പുലർച്ചെയാണ് ആക്രമണമുണ്ടായത്. ഒളിവിൽ കഴിയുകയായിരുന്ന പ്രതികൾ പോലീസിനെ കണ്ടതോടെ വടിവാൾ വീശി.
ഇതോടെ പോലീസ് നാല് റൗണ്ട് വെടിയുതിർത്തു. പ്രതികൾ കായലിൽ ചാടി രക്ഷപ്പെട്ടു. കേസിലെ ആറ് പ്രതികളെ നേരത്തെ പോലീസ് പിടികൂടിയിരുന്നു.
രണ്ട് പ്രതികൾ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവർ കുണ്ടറയിൽ ഒളിവിൽ കഴിയുകയാണെന്നുമുള്ള വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പോലീസ് കൊല്ലത്തെത്തിയത്.
പോലീസിനെ കണ്ടതോടെ പ്രതികൾ വടിവാൾ വീശുകയായിരുന്നുവെന്നാണ് പോലീസിൽ നിന്നും ലഭിക്കുന്ന വിവരം. ഇതോടെ പ്രാണരക്ഷാർത്ഥം വെടിവെച്ചെന്നാണ് പോലീസ് പറയുന്നത്.