തിരുവനന്തപുരം: സംസ്ഥാനത്ത് മധ്യ-തെക്കൻ ജില്ലകളിൽ വേനൽ മഴ സജീവമാകുന്നു. ഇന്നും നാളെയും ഇടി മിന്നലോട് കൂടിയ വേനൽ മഴയ്ക്ക് സാധ്യതയുണ്ട്. മധ്യ-തെക്കൻ കേരളത്തിലും പാലക്കാട്, വയനാട് ജില്ലകളിലും കിഴക്കൻ മേഖലകളിലുമാണ് മഴയ്ക്ക് കൂടുതൽ സാധ്യതയെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ അറിയിച്ചു. മഴ സാധ്യത കണക്കിലെടുത്ത് പത്തനംതിട്ടയിലും ഇടുക്കിയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയും ഈ രണ്ട് ജില്ലകളിലും മഴ സജീവമാകുമെന്നാണ് പ്രവചനം.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. നാളെ രാത്രി 11.30 വരെ കേരള തീരത്ത് 0.3 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുണ്ട്. അതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കാനും നിർദേശമുണ്ട്. മൽസ്യബന്ധനത്തിനായി ഉപയോഗിക്കുന്ന ബോട്ട്, വള്ളം, മുതലായവ ഹാർബറിൽ സുരക്ഷിതമായി സൂക്ഷിക്കാനും മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനും നിർദേശമുണ്ട്.