Verification: ce991c98f858ff30

പാലക്കാട് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ 2 ഡോക്ടർമാർക്കെതിരെ കേസ്

പാലക്കാട്: പ്രസവ ശസ്ത്രക്രിയയ്ക്ക് പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ചിറ്റൂർ താലൂക്ക് ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്കെതിരെ പോലീസ് കേസെടുത്തു. ഡോ.കൃഷ്ണനുണ്ണി, ഡോ. ദീപിക എന്നിവർക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി. അനിതയുടെ പ്രസവ ശസ്ത്രക്രിയയിൽ ഇരുവർക്കും അനാസ്ഥയും അശ്രദ്ധയും ഉണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ.

ഇന്നലെയാണ് പ്രസവ ചികിത്സയ്ക്കിടെ നല്ലേപ്പിള്ളി സ്വദേശിനി അനിതയും കുഞ്ഞും മരിച്ചത്. സിസേറിയനില്‍ വന്ന പിഴവാണ് മരണകാരണമെന്ന് കാണിച്ച് ബന്ധുക്കള്‍ പോലീസിന് പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ആറാം തിയതിയായിരുന്നു യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഇന്നലെ സിസേറിയന്‍ നടത്തിയപ്പോള്‍ രക്തസ്രാവം കൂടിയതിനാല്‍ അനിതയെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഉച്ചയോടെ അനിത മരിച്ചു. കുഞ്ഞിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോകാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. അവിടെ എത്തുന്നതിന് മുമ്പ് നവജാതശിശുവും മരണത്തിന് കീഴടങ്ങുകയായിരുന്നു. സ്‌കാനിങ്ങില്‍ ഉള്‍പെടെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ് അനിതയുടെ ബന്ധുക്കള്‍ പറയുന്നത്. എന്നാല്‍ അമിത രക്തസ്രാവമാണ് അനിതയുടെ ആരോഗ്യത്തെ ബാധിച്ചതെന്നാണ് ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലെ സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോക്ടര്‍ അപ്പുകുട്ടന്‍ വിശദീകരിച്ചിരുന്നത്.

Leave A Reply

Your email address will not be published.