Verification: ce991c98f858ff30

ബോംബെ സഹോദരിമാരിലെ ലളിത വിടപറഞ്ഞു

ചെന്നൈ: ബോംബെ സഹോദരിമാർ എന്ന പേരിൽ പ്രശസ്തരായ കർണാടക സംഗീതജ്ഞരിൽ ഒരാളായ സി. ലളിത(85) അന്തരിച്ചു.

ചൊവ്വാഴ്ച ചെന്നൈയിലായിരുന്നു അന്ത്യം. രാജ്യത്തിനകത്തും പുറത്തും നൂറുകണക്കിന് കച്ചേരികൾ അവതരിപ്പിക്കുകയും ശങ്കരാചാര്യ സ്‌തോത്രങ്ങൾ ഉൾപ്പെടെ ഗാനാത്മകമായി അവതരിപ്പിക്കുകയും ചെയ്തവരാണ് ലളിതയും സഹോദരി സി. സരോജയും.

1963 മുതല്‍ കര്‍ണാടക സംഗീത ലോകത്തെ പ്രശസ്തമായ പേരുകളാണ് ബോംബെ സിസ്റ്റേര്‍സ് എന്ന് അറിയപ്പെടുന്ന സി ലളിതയുടെയും, സി സരോജത്തിന്‍റെയും. എന്‍ ചിദംബരം അയ്യരുടെയും മുക്താംബാളുടെയും മക്കളായി തൃശ്ശൂരിലാണ് ലളിതയും സരോജയും ജനിച്ചത്.

ഏറെക്കാലം വളര്‍ന്നത് മുംബൈയില്‍ ആയിരുന്നു.

എന്നാല്‍ സംഗീത ജീവിതത്തിന്‍റെ വലിയൊരു പങ്കും സഹോദരിമാര്‍ ചിലവഴിച്ചത് ചെന്നൈയിലാണ്.

ഒരു കച്ചേരിക്ക് ശേഷം ഒരു സ്വാമി ബോംബെ സിസ്റ്റേര്‍സ് എന്ന് വിളിച്ച് ആശീര്‍വദിച്ചതിന് ശേഷമാണ് ഇരുവരും അത് ഔദ്യോഗിക പേരായി ഉപയോഗിക്കാന്‍ തുടങ്ങിയത്.

അഞ്ച് പതിറ്റാണ്ട് ഇരുവരും ഒരുമിച്ചാണ് സംഗീത കച്ചേരികള്‍ നടത്തിയത്.

ശങ്കരാചാര്യ സ്ത്രോങ്ങള്‍ക്ക് അടക്കം സംഗീത രൂപം നല്‍കിയ ഇവര്‍ തമിഴ്, സംസ്കൃതം, കന്നഡ, തെലുഗു, ഹിന്ദി, മറാഠി ഭാഷകളില്‍ അല്‍ബങ്ങള്‍ ഇറക്കിയിട്ടുണ്ട്. തനിച്ച് പാടേണ്ടിവരും എന്നതിനാല്‍ സിനിമയില്‍ ലഭിച്ച അവസരങ്ങള്‍ ഈ സഹോദരിമാര്‍ വേണ്ടെന്ന് വയ്ക്കുകയായിരുന്നു.

2020 ല്‍ ഇരുവര്‍ക്കും പത്മശ്രീ നല്‍കി രാജ്യം ആദരിച്ചു. സപ്താഹം, ഗുരുവായൂരപ്പന്‍ ഗാനഞ്ജലി രണ്ട് വാല്യം എന്നിവയാണ് മലയാളത്തിലെ പ്രശസ്ത ആല്‍ബങ്ങള്‍.

Leave A Reply

Your email address will not be published.