കൊച്ചി: ചില കോടതികളില്‍ നിന്ന് അന്യായ വിധികള്‍ ഉണ്ടാകുന്നുവെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. പീലാത്തോസിന് വിധികൾ എഴുതിക്കൊടുത്തത് ജനങ്ങളും സീസറുമാണെന്നും ഇതുപോലെ ന്യായാധിപന്‍മാർക്ക് വിധികൾ എഴുതിക്കൊടുക്കുകയാണെന്നും കര്‍ദിനാള്‍ പറഞ്ഞു. മാധ്യമപ്രേരണയാലോ ജനപ്രീതിക്കോ വേണ്ടിയാകാം അന്യായവിധികൾ എഴുതുന്നത്. ചിലപ്പോഴത് ജുഡീഷ്യൽ ആക്റ്റിവിസമെന്ന പ്രതിഭാസമാകാമെന്നും മാർ ജോർജ് ആലഞ്ചേരി ദുഃഖവെള്ളി ദിന സന്ദേശത്തില്‍ പറഞ്ഞു.
ജുഡീഷ്യൽ ആക്ടീവിസം അരുതെന്ന് സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുണ്ട്. അതേസമയം, വികസനത്തിന്‍റെ പേരിൽ സാധാരണക്കാരെ കുടിയൊഴിപ്പിക്കുന്നുവെന്ന വിമര്‍ശനവുമായി ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ ദുഃഖവെള്ളി സന്ദേശത്തില്‍ പറഞ്ഞു. മത്സ്യത്തൊഴിലാളികൾക്ക് ഗോഡൗണുകളിൽ കഴിയേണ്ടി വരുന്നു. പ്രതിഷേധങ്ങളെ സർക്കാർ അടിച്ചമർത്തുന്നുവെന്നും കുത്തകകൾക്കുവേണ്ടി സാധാരണക്കാരെ കുടിയൊഴിപ്പിക്കുന്നുവെന്നും തോമസ് ജെ. നെറ്റോ വിമർശിച്ചു.