തൊടുപുഴ: നവജാതശിശു മരിച്ചതിന്‍റെ പിറ്റേന്ന് മകനുമായി അമ്മ കിണറ്റില്‍ച്ചാടി ജീവനൊടുക്കി. ഇടുക്കി ഉപ്പുതറ സ്വദേശി ലിജയും ഏഴുവയസുള്ള മകന്‍ ബെന്‍ ടോമുമാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ലിജയുടെ 28 ദിവസം പ്രായമുള്ള കുഞ്ഞ് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് ലിജ മകനുമായി കിണറ്റില്‍ ചാടിയത്.
ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. കുഞ്ഞ് മരിച്ചതിനെ തുടർന്ന് ലിജ മാനസിക വിഷമത്തിലായിരുന്നെന്നാണ് കുടുംബം പറയുന്നത്. രണ്ടുവര്‍ഷം മുന്‍പും ലിജയുടെ ഒരു കുഞ്ഞ് മരിച്ചിരുന്നു. വീട്ടിലുണ്ടായിരുന്നവര്‍ രാവിലെ പള്ളിയില്‍ പോകാന്‍ ഇറങ്ങിയതിനു ശേഷം ലിജ ഏഴുവയസ്സുള്ള കുട്ടിയുമായി കിണറ്റില്‍ ചാടുകയായിരുന്നെന്നാണ് കരുതുന്നത്. വീട്ടുകാര്‍ തിരിച്ചുവന്ന് നോക്കുമ്പോള്‍ ലിജയെയും കുട്ടിയെയും കാണാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കിണറ്റില്‍ ചാടിയതായി കണ്ടെത്തിയത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.