Verification: ce991c98f858ff30

ചിത്രയെയും യേശുദാസിനെയും കല്ലെറിഞ്ഞു; 24 വർഷത്തിനുശേഷം പ്രതി പിടിയിൽ

കോഴിക്കോട്: മലബാർ മഹോത്സവത്തിലെ ഗാനമേളയ്ക്കിടെ യേശുദാസിനേയും ചിത്രയേയും കല്ലെറിഞ്ഞയാൾ പോലീസ് പിടിയിൽ.ബേപ്പൂര്‍ മാത്തോട്ടം സ്വദേശി പണിക്കര്‍മഠം എന്‍.വി. അസീസ്(56) ആണ് പോലീസ് അറസ്റ്റുചെയ്തത്. സംഭവം നടന്ന് 24 വർഷത്തിനുശേഷമാണ് അറസ്റ്റ്. വഴിയോരത്ത് പഴക്കച്ചവടം ചെയ്യുന്നയാളാണ് അസീസ്.1999 ഫെബ്രുവരി ഏഴിന് രാത്രി 9:15നായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഗാനമേള നടക്കുന്ന വേളയിൽ നഴ്സസ് ഹോസ്റ്റലിന് മുൻവശത്ത് നിന്നാണ് കല്ലേറുണ്ടായത്. കല്ലെറിഞ്ഞ കൂട്ടത്തിൽ അസീസ് ഉണ്ടായിരുന്നു. ഇയാൾ പിടിതരാതെ രക്ഷപ്പെടുകയായിരുന്നു.മാത്തോട്ടത്ത് നിന്ന് മാറി മലപ്പുറത്തെ മുതുവല്ലൂരിൽ പുളിക്കൽകുന്നത്ത് വീട്ടിൽ താമസിക്കുന്നതിനിടയിലാണ് ഇയാളെ പിടികൂടിയത്.മാത്തോട്ടത്തെ അയൽവാസി നൽകിയ സൂചനയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഈ പ്രദേശം കേന്ദ്രീകരിച്ച് അന്വേഷണം തുടർന്നത്.നടക്കാവ് സിഐ ആയിരുന്നു അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥൻ. കേസിൽ കോഴിക്കോട് ജുഡീഷ്യൽ ഫ്സ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അസീസിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.നടക്കാവ് ഇൻസ്പെക്ടർ പി കെ ജിജിഷിൻ്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എം വി ശ്രീകാന്ത്, സി ഹരീഷ് കുമാർ, പി കെ ബൈജു, പി എം ലെനീഷ് എന്നിവർ ഉൾപ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് ഇയാൾക്കായി തെരച്ചിലിൽ നടത്തിയത്. കോടതിയിൽ ഹാജരാക്കിയ അസീസിനെ ജാമ്യത്തിൽ വിട്ടയച്ചു.
Leave A Reply

Your email address will not be published.