കൊച്ചി: കളമശ്ശേരിയില്‍ 500 കിലോ പഴകിയ ഇറച്ചി പിടികൂടിയ സംഭവത്തില്‍ മുഖ്യപ്രതി ജുനൈസ് ക്രിമിനല്‍ കേസുകളിലെ പ്രതിയെന്ന് പോലീസ്. മണ്ണാറക്കാട് പോലീസ് സ്റ്റേഷനില്‍ ജുനൈസിനെതിരെ വധശ്രമക്കേസടക്കം അഞ്ച് കേസുകള്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു.
ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം 269, 270, 273,34, 328 എന്നീ വകുപ്പുകള്‍ ചുമത്തി ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ഡിസിപി എസ് ശശിധരന് അറിയിച്ചു.
അതേസമയം, പഴയതാണെന്നറിഞ്ഞ് തന്നെയാണ് ഇറച്ചി കൊണ്ടുവന്നതും സൂക്ഷിച്ചതുമാണ് അറസ്റ്റിലായ ജുനൈസിന്റെ മൊഴി.
വീട്ടിൽ നിന്ന് പിടികൂടിയ ബില്ലുകളിലുള്ള കടകളുമായി ഇടപാട് ഉണ്ടായിട്ടുണ്ടെന്നും കുറഞ്ഞ വിലക്കാണ് ഇവര്‍ക്ക് ഇറച്ചി വിറ്റിരുന്നതെന്നും ജുനൈസ് പോലീസിനോട് പറഞ്ഞു.
ഇന്നലെ പൊന്നാനിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ജുനൈസിനെ ഇന്ന് രാവിലെ ചോദ്യം ചെയ്തപ്പോഴാണ് ഇറച്ചിക്കച്ചവടത്തിലെ കള്ളകഥകള്‍ പുറത്ത് വന്നത്.
ഇറച്ചി കൊണ്ടുവന്നത് തമിഴ്നാട്ടിലെ പൊള്ളാച്ചില്‍ നിന്നാണെന്ന് ജുനൈസ് പോലീസിനോട് പറഞ്ഞു.
ജുനൈസിന്റെ മൊഴിയെ തുടര്‍ന്ന് കസ്റ്റഡിയിലുണ്ടായിരുന്ന സഹായി നിസാബിന്റെ അറസ്റ്റും കളമശേരി പോലീസ് രേഖപെടുത്തിയിട്ടുണ്ട്. ജീവന് അപകടമുണ്ടാവുമെന്ന അറിവോടെ ഭക്ഷണത്തില്‍ മാരകമായ വിഷം കലര്‍ത്തി നല്‍കുനന്നതടക്കം ഗൗരവമുള്ള വകുപ്പുകളാണ് ജുനൈസിനെതിരെ പോലീസ് ചുമത്തിയിട്ടുള്ളത്.