ബംഗളൂരു: തൃശ്ശൂർ സ്വദേശിനിയായ യുവതിയെ മൈസൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി. ഊരകം ചെമ്പകശേരി പരേതനായ ഷാജിയുടെയും രഹനയുടെയും മകള്‍ സെബീന(30) ആണ് മരിച്ചത്. മൈസൂരുവില്‍ സ്വകാര്യ ടെലികോം കമ്പനിയിലെ ജീവനക്കാരിയാണ്. സബീനയുടെ ആൺ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സബീനയുടെ ശരീരത്തിൽ മുറിപ്പാടുകളുണ്ടെന്നും മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായും പോലീസ് അറിയിച്ചു.
കരുവന്നൂർ സ്വദേശിയായ ആൺ സുഹൃത്തുമായുള്ള തർക്കത്തിനിടെയാണ് മരണമെന്നും സംശയിക്കുന്നു. സബീനയുടെ ബന്ധുക്കളുടെ പരാതിയെ തുടർന്നാണ് യുവാവിനെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷം തുടർ നടപടി സ്വീകരിക്കും. പോസ്റ്റ്മാർട്ടമടക്കമുള്ള നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് എത്തിക്കും. വിവാഹിതയാണെങ്കിലും ഭര്‍ത്താവുമായി വേര്‍പിരിഞ്ഞാണ് സെബീനയുടെ താമസം. 10 വയസുള്ള മകനുണ്ട്.
ആണ്‍സുഹൃത്ത് ഷഹാസിനൊപ്പമാണ് മൈസൂരുവില്‍ താമസിച്ചിരുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ കഴുത്ത് മുറിഞ്ഞനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവസമയം ഷഹാസും ഒപ്പമുണ്ടായിരുന്നു. വിവാഹത്തെക്കുറിച്ച് ഇവര്‍ക്കിടയില്‍ തര്‍ക്കമുണ്ടായിരുന്നു. കൊലപാതകമാണെന്നാണ് ബന്ധുക്കള്‍ ആരോപിച്ചു. ആൺസുഹൃത്ത് ഷഹാസിനെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി. സരസ്വതിപുരം പോലീസാണ് സംഭവത്തിൽ കേസെടുത്തത്.