KERALA NEWS TODAY – തിരുവനന്തപുരം : ഗതാഗത നിയമലംഘകരെ പിടികൂടാൻ എ.ഐ ക്യാമറകളുമായി മോട്ടോർ വാഹന വകുപ്പ് (MVD). പിഴയീടാക്കിത്തുടങ്ങാൻ MVD സംസ്ഥാന സർക്കാരിന്റെ അനുമതി തേടി.
സർക്കാരിന്റെ അനുമതി ലഭിക്കുന്നതോടെ റോഡുകളിൽ സ്ഥാപിച്ചിരിക്കുന്ന എ.ഐ. ക്യാമറകൾ പ്രവർത്തിച്ചു തുടങ്ങും.
225 കോടി രൂപ മുടക്കി 675 എ.ഐ. ക്യാമറകളാണ് റോഡുകളിൽ സ്ഥാപിച്ചത്.
ഒരു വർഷമായിട്ടും ഇത് പ്രവർത്തിച്ചിരുന്നില്ല. കെൽട്രോണും എം.വി.ഡിയും തമ്മിലുള്ള ചില തർക്കങ്ങളും സാങ്കേതിക കാരണങ്ങളുമാണ് ഇതിന്റെ പ്രവർത്തനം ആരംഭിക്കാന്‍ ഇത്രയും വൈകിയതിന് കാരണമെന്നാണ് റിപ്പോർട്ട്.
ഇപ്പോൾ സംവിധാനങ്ങൾ പൂർണമായും സജ്ജമാക്കിയിട്ടുണ്ടെന്ന് എം.വി.ഡി. മന്ത്രിസഭയെ അറിയിച്ചു. മന്ത്രിസഭാ യോഗം ചേർന്ന് ഇതിന് അനുമതി നൽകണം. ഇതോടെ സംവിധാനം റോഡുകളിൽ പ്രവർത്തിച്ചു തുടങ്ങും.
ഹെൽമറ്റ് ധരിക്കാതെയുള്ള യാത്ര, സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള യാത്ര, അമിതവേഗത തുടങ്ങിയ ഗതാഗത നിയമലംഘനങ്ങൾക്കെതിരേ നടപടിയെടുക്കുന്നതിനാണ് ക്യാമറ പ്രയോജനപ്പെടുക. ക്യാമറയെ വെട്ടിച്ച് പോകുക പ്രയാസകരമായിരിക്കും.
ഏതെല്ലാം രീതിയിൽ വാഹനം വെട്ടിച്ചുപോകാൻ ശ്രമിച്ചാലും ക്യാമറ പിന്തുടരുമെന്നതാണ് പ്രത്യേകത. ക്യാമറയിൽ പതിഞ്ഞാൽ പിഴയടയ്ക്കാനുള്ള നോട്ടീസ് വീട്ടിലെത്തുകയും ചെയ്യും.