കൊച്ചി: ജീവനക്കാരുടെ വിരമിക്കൽ ആനുകൂല്യം നൽകാൻ 50 കോടി വേണമെന്ന് കെഎസ്ആർടിസി.
2022 ജനുവരിക്ക് ശേഷം വിരമിച്ചവർക്ക് ആനുകൂല്യങ്ങൾ നൽകാൻ 50 കോടി രൂപ കൂടി വേണമെന്നാണ് കെഎസ്ആർടിസി വ്യക്തമാക്കുന്നത്. 1001 പേരിൽ 23 പേർക്ക് മാത്രമേ ഇതുവരെ ആനുകൂല്യങ്ങൾ വിതരണം ചെയ്തിട്ടുള്ളൂ. ഇനിയും 978 പേർക്കാണ് ആനുകൂല്യങ്ങൾ നൽകാനുള്ളത്.
ഇനി ആനുകൂല്യം നൽകാൻ രണ്ട് വർഷത്തെ സാവകാശം വേണം. സർക്കാറിനോട് ധനസഹായത്തിനായി ആവശ്യപ്പെട്ടിട്ടുണ്ട്.
സർക്കാറിൽ നിന്ന് യാതൊരു മറുപടിയും ലഭിച്ചിട്ടില്ല. എന്നാൽ വിരമിച്ചവരിൽ 924 പേർക്ക് പെൻഷൻ ആനുകൂല്യം വിതരണം ചെയ്യുന്നുണ്ട്. 38 പേർക്കാണ് ആനുകൂല്യം നൽകാത്തത്. ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് കെഎസ്ആർടിസിയുടെ വിശദീകരണം.
എല്ലാ മാസവും 5 നകം ശമ്പളം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആർടിസി ജീവനക്കാർ നൽകിയ ഹർജിയില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം കടുത്ത പരാമര്‍ശം നടത്തിയിരുന്നു.
വരുന്ന ബുധനാഴ്ചക്കകം ശമ്പളം നല്‍കിയില്ലെങ്കില്‍ കെഎസ്ആര്‍ടിസി അടച്ചുപൂട്ടുന്നതാണ് നല്ലതെന്ന് ജസ്റ്റിസ് സതീഷ് നൈനാൻ പരാമര്‍ശിച്ചിരുന്നു. ശമ്പളം കോടതി പറഞ്ഞ ദിവസത്തിനുള്ളില്‍ വിതരണം ചെയ്യാമെന്ന് കെഎസ്ആര്‍ടിസി ഉറപ്പ് നല്‍കിയിട്ടുണ്ട്.
ഏപ്രിൽ മുതൽ ജീവനക്കാർക്ക് വരുമാനത്തിനനുസരിച്ചേ ശമ്പളം നൽകാനാകൂവെന്ന് അധിക സത്യവാങ്മൂലത്തിലൂടെ കെഎസ്ആർടിസി ഹൈക്കോടതിയെ അറിയിച്ചു.