KERALA NEWS TODAY – പത്തനംതിട്ട: ശബരിമല വിമാനത്താവളത്തിന് സ്ഥലമേറ്റെടുപ്പിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. എരുമേലി സൗത്തിലും മണിമലയിലുമായി 2,570 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ചെറുവള്ളി എസ്‌റ്റേറ്റിന് പുറത്തു നിന്ന് 307 ഏക്കര്‍ സ്ഥലമേറ്റെടുക്കും.
3,500 മീറ്റര്‍ നീളമുള്ള റണ്‍വേ അടക്കം മാസ്റ്റര്‍പ്ലാന്‍ അംഗീകരിച്ചിട്ടുണ്ട്. കേരളത്തിന്റെ വലിയ വികസന സ്വപ്‌നമാണ് ഈ പദ്ധതി.
പലകാലത്ത് പല പ്രതിസന്ധികളില്‍ തട്ടി വൈകിയ പദ്ധതിയാണിത്.
തുടര്‍പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. കേന്ദ്രസര്‍ക്കാരിന്റെയും വ്യോമയാന മന്ത്രാലയത്തിന്റെയും അനുമതി ലഭിക്കേണ്ടതുണ്ട്.
ചെറുവള്ളി എസ്‌റ്റേറ്റ് സര്‍ക്കാര്‍ ഉടമസ്ഥതയിലാണെന്ന വാദവുമായി പദ്ധതിയുമായി സംസ്ഥാനം മുന്നോട്ടുപോവുകയാണ്. കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ രണ്ടുകോടി രൂപ വിമാനത്താവളം പദ്ധതിക്കായി നീക്കിവച്ചിരുന്നു. പദ്ധതിക്ക് കേന്ദ്ര പാര്‍ലമെന്ററി സമിതിയുടെ അടക്കം അംഗീകാരം ലഭിച്ചിരുന്നു.
ശബരിമല തീര്‍ത്ഥാടക ടൂറിസത്തിന് വന്‍ വളര്‍ച്ച നല്‍കുന്നതാണ് പദ്ധതിയെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്.
കൊച്ചി, തിരുവനന്തപുരം ടൂറിസം സര്‍ക്യൂട്ടുമായി ശബരിമലയെ ബന്ധിപ്പിക്കാന്‍ ഇതിലൂടെ സാധിക്കും. വിമാനത്താവളത്തിന് വ്യോമസേനയുടെ അനുമതി ലഭിച്ചിട്ടുണ്ട്.
അമേരിക്കയിലെ ലൂയിസ് ബർജറാണ് വിമാനത്താവള പദ്ധതിയുടെ കൺസൾട്ടന്റ് . കെഎസ്ഐഡിസിയാണ് ഇവർക്ക് ചുമതല നൽകിയത് . സാങ്കേതിക – സാമ്പത്തിക ആഘാത പഠനം നടത്താൻ ഓഗസ്റ്റ് വരെയാണ് കമ്പനിക്ക് സമയം നൽകിയിരിക്കുന്നത്. മണിമല വില്ലേജിലാണ് ഏറ്റവും കൂടുതൽ സ്ഥലം ഏറ്റെടുക്കുക.
പരിസ്ഥിതി ലോല മേഖലയാണിത്. 2263 ഏക്കർ സ്ഥലം ഏറ്റെടുക്കാനായിരുന്നു നേരത്തെ ഡിപിആർ തയ്യാറാക്കിയത്.
Kerala News Today Highlight – 2,570 acres of land will be acquired for the Sabarimala airport; the government issued an order.